
Perinthalmanna Radio
Date: 30-08-2025
സംസ്ഥാനത്ത് അനർഹമായി മുൻഗണനാ റേഷൻ കാർഡ് ഉപയോഗിച്ചവർക്ക് എതിരേ സിവിൽ സപ്ലൈസ് വകുപ്പിന്റെ നടപടി. ഒന്നര വർഷത്തിനിടെ പിഴയീടാക്കിയത് 9.63 കോടിരൂപ. 1.31 ലക്ഷം റേഷൻകാർഡുടമകളെയാണ് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി കണ്ടെത്തിയത്. പിഴയീടാക്കിയതിന് പുറമേ ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ഓഫീസിൽനിന്നുള്ള വിവരാവകാശരേഖ പ്രകാരമാണ് ഈ കണക്ക്. അപേക്ഷിച്ചവർക്കെല്ലാം മുൻഗണനാ റേഷൻകാർഡ് നൽകാനുള്ള നടപടി തുടങ്ങിയതിനൊപ്പമാണ് അനർഹർക്കെതിരേ പിഴചുമത്തലും നടക്കുന്നത്.
2024 ജനുവരി ഒന്നുമുതൽ 2025 മേയ് 31-വരെയുള്ള കണക്കുപ്രകാരമാണ് ഇത്രയും പേരെ അനർഹരെന്ന് കണ്ടെത്തിയിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തിലും നേരിട്ടുള്ള പരിശോധനയിലും അനർഹരെന്ന് കണ്ടെത്തിയവരും സ്വമേധയാ അനർഹരാണെന്ന് അറിയിച്ചവരുമുണ്ട്. 77,170 പേർ സ്വമേധയാ ഞങ്ങൾ മുൻഗണനയ്ക്ക് അർഹരല്ലെന്ന് അറിയിച്ച് പൊതുവിഭാഗത്തിലേക്ക് മാറി. 48,903 പേരെ പരിശോധനയിലൂടെ കണ്ടെത്തി പിഴചുമത്തിയാണ് മാറ്റിയത്.
പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 5,564 പേർക്കെതിരെ നടപടിയെടുത്തു. 23,143 അന്ത്യോദയ അന്നയോജന കാർഡുകളും 1.08 ലക്ഷ്യം പിഎച്ച്എച്ച് കാർഡുകളുമാണ് മുൻഗണനാ വിഭാഗത്തിൽ അനർഹമായുള്ളത്. ഓപ്പറേഷൻ െയല്ലോ പദ്ധതിയുൾപ്പെടെ നടത്തിയായിരുന്നു അനർഹരെ കണ്ടെത്തിയത്. ഇത്രയും പേരെ മാറ്റിയ ഒഴിവിലേക്കാണ് ഇനി അർഹരായവരെ ഉൾപ്പെടുത്തുന്നത്.
ഒരാൾക്ക് മുക്കാൽലക്ഷത്തോളംരൂപ പിഴചുമത്തിയ കേസുമുണ്ട്. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ 76,005 രൂപയാണ് ഒരു ഉടമയിൽനിന്ന് പിഴയീടാക്കിയത്. തളിപ്പറമ്പിൽ 70,596 രൂപയും ആലുവയിൽ 70,565 രൂപയും വടകരയിൽ 67,121 രൂപയും ഒരാളിൽനിന്ന് പിഴയായി ഈടാക്കി. ഇവരിൽനിന്ന് ഇതുവരെ വാങ്ങിയ സാധനങ്ങളുടെ വിപണമൂല്യവും ഒപ്പം പിഴയുമുൾപ്പെടെയാണ് ഈടാക്കിയിട്ടുള്ളത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
