
Perinthalmanna Radio
Date: 11-12-2025
കൊല്ലം കൊട്ടിയത്ത് ദേശീയപാത തകർന്നതിന് പിന്നാലെ സംസ്ഥാനത്ത് ദേശീയപാത നിർമാണം നടക്കുന്ന 378 സ്ഥലങ്ങളിൽ പരിശോധന നടത്താൻ ദേശീയപാത അതോറിറ്റി. ദേശീയ പാതയിലെ എല്ലാ റീച്ചുകളിലും സുരക്ഷ ഓഡിറ്റ് നടത്തും. മണ്ണിന്റെ സാമ്പിളുകൾ പരിശോധിക്കാൻ 18 ജിയോ ടെക്നിക്കൽ ഏജൻസികളെ നിയമിച്ചു. ഇതിനകം നിർമ്മാണം പൂർത്തിയായതും, പുരോഗമിക്കുന്നതും, ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും.
7-10 ദിവസത്തിനുള്ളിൽ ഏജൻസികൾ പ്രവൃത്തി ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളിൽ ഒരു മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും. ഫീൽഡ്, ലാബ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, നിർമാണങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും വീണ്ടും പരിശോധിക്കും. ആവശ്യമുള്ളിടത്ത് മതിലുകൾ പൊളിച്ചുമാറ്റി പുനർനിർമ്മിക്കും. ദേശീയപാത 66ന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തിൽ ആശങ്കയുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തൽ. പ്രശ്ന പരിഹാരത്തിനു പ്രേത്യേക പദ്ധതിയുമായി ദേശീയ പാത അതോറിറ്റി അറിയിച്ചു.
കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ് റോഡ് തകരാൻ കാരണം ബെയറിംഗ് കപ്പാസിറ്റിയുടെ പരാജയമെന്ന് കണ്ടെത്തൽ. മണ്ണ് നികത്തലിനെ പിന്തുണയ്ക്കാൻ കഴിയാത്തത്ര ദുർബലമായിരുന്നു ബെയറിംഗ്. സംഭവം ഉണ്ടായ ഉടനെ ദേശീയ പാത അതോറിറ്റി നടപടി സ്വീകരിച്ചു. കരാർ കമ്പനിയെ താത്കാലികമായി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തു. പ്രോജക്ട് മാനേജരെയും, റസിഡന്റ് എഞ്ചിനീയറെയും പ്രോജക്റ്റ് സൈറ്റിൽ നിന്ന് ഉടനടി നീക്കം ചെയ്തെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
