
Perinthalmanna Radio
Date: 08-02-2024
പട്ടിക്കാട് : പട്ടാപ്പകൽ വ്യാപാരസമുച്ചയത്തിൽ കയറിക്കൂടിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പട്ടിക്കാട് വടപുറം സംസ്ഥാന പാതയിലെ അരിക്കണ്ടംപാക്ക് അങ്ങാടിയിൽ ബുധനാഴ്ച പകൽ പത്തരയോടെയാണ് സംഭവം. സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും പത്ത് പന്നികൾ ടൗണിലേക്ക് എത്തുകയായിരുന്നു. ചെറിയ കുട്ടികളും വലുതും അടങ്ങുന്നതായിരുന്നു പന്നിക്കൂട്ടം.
പാതയോരത്തെ ബഹുനില വ്യാപാര സമുച്ചയത്തിലേക്ക് ഇവ കയറിയതിനെത്തുടർന്ന് പരിഭ്രാന്തരായ വ്യാപാരികൾ ഉടൻ കെട്ടിടത്തിന്റെ അകത്തേക്കുള്ള പ്രധാന ഷട്ടർ താഴ്ത്തി. ഇതോടെ പന്നിക്കൂട്ടം കെട്ടിടത്തിനുള്ളിൽക്കുടുങ്ങി. വിവരമറിഞ്ഞ് മേലാറ്റൂർ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്ത് അധികൃതർ എന്നിവരും സ്ഥലത്തെത്തി. ശേഷം വെടിവെയ്ക്കാൻ അനുമതിയുള്ള മങ്കട കൂട്ടിലിലെ സംഘത്തെ സ്ഥലത്തെത്തിച്ച് ഉച്ചയോടെ പത്ത് എണ്ണത്തേയും വെടിവെച്ച് കൊല്ലുകയായിരുന്നു.
വ്യാപാര സമുച്ചയത്തിൽ കാട്ടുപന്നിക്കൂട്ടം കയറിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. വ്യാപാരികളുടെയും നാട്ടുകാരുടെയും സന്ദർഭോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. പത്തരയോടെയാണ് പന്നിക്കൂട്ടം നെന്മിനി റോഡിലൂടെ വന്ന് ടൗണിൽ പ്രവേശിച്ചത്.
ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ ഇവിടെസ്ഥിതി ചെയ്യുന്നുണ്ട്. ടാക്സികളും സർവീസ് നടത്തുന്നുണ്ട്. ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയവും തൊട്ടടുത്താണ്. കുട്ടികൾ സ്കൂളിലെത്തിയ ശേഷമാണ് പന്നിക്കൂട്ടം ഇറങ്ങിയത്. പന്നികൾ കെട്ടിടത്തിനുള്ളിൽ കയറിയതോടെ ഷട്ടർ താഴ്ത്തിയത് ഉചിതമായി. ഈ സമയം കെട്ടിടത്തിനകത്ത് പ്രവർത്തിച്ചിരുന്നവരും തങ്ങളുടെ സ്ഥാപനത്തിന്റെ ഷട്ടറുകൾ താഴ്ത്തി രക്ഷപ്പെട്ടു. അകത്തെ വരാന്തയിലും കോണിപ്പടിയിലും നിന്നിരുന്നവർ കെട്ടിടത്തിന്റെ മുകൾ നിലയിലേക്കും ഓടി രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിനകത്ത് കുടുങ്ങിയവരെ പിന്നീട് മറ്റൊരു വഴിയാണ് പുറത്തെത്തിച്ചത്. ഈ സമയവും പന്നിക്കൂട്ടം കെട്ടിടത്തിനുള്ളിലൂടെ ഓടിനടന്ന് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ഷട്ടറുകളിലും കെട്ടിടത്തിനുള്ളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും മറ്റും ഇവ ഇടിച്ചുകൊണ്ടിരുന്നു. ഇതിനിടെ ജനങ്ങളെ ടൗണിൽനിന്ന് ഒഴിവാക്കി പന്നികളെ തുറന്നുവിടണമെന്ന ആവശ്യവുമുയർന്നു.
എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് കൊല്ലാൻതന്നെ തീരുമാനിക്കുകയായിരുന്നു. ഏറെ പരിശ്രമങ്ങൾക്കുശേഷം പന്ത്രണ്ടരയോടെ അവസാനത്തെ പന്നിയേയും വെടിവെച്ചിട്ടതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. തുടർന്ന് നടപടിക്രമങ്ങൾ പാലിച്ച് സംസ്കരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
