
Perinthalmanna Radio
Date: 02-06-2025
കീഴാറ്റൂർ: രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പുള്ളിപ്പുലിയെ കണ്ടതോടെ നാട്ടുകാർ ഭയാശങ്കയിൽ. ശനി രാത്രി 11 മണിയോടെയാണ് മുള്ള്യാകുർശിയിലെ ശാന്തപുരം അൽജാമിഅ കോളജ് വിദ്യാർഥികൾ താമസിക്കുന്ന മാട്ടാടിയിലെ ഹോസ്റ്റലിന് സമീപം പൊതുവഴിയിൽ പുള്ളിപ്പുലിയെ കണ്ടത്.
തെരുവുവിളക്കിന്റെ പ്രകാശത്തിൽ പിലാക്കാടൻ യൂസഫ് ആണ് പുലിയെ കണ്ട വിവരം വാർഡ് അംഗം പി.കെ.സലാമിനെയും നാട്ടുകാരെയും അറിയിച്ചത്.
കരുവാരകുണ്ട് ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.എൻ.സജീവൻ, ബീറ്റ് ഓഫിസർമാരായ നൗഷാദ്, പാക്കട, കെ.വിഷ്ണു എന്നിവർ എത്തി പുലിയുടെ കാൽപാടുകൾ പരിശോധിച്ചു. നാട്ടുകാർ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു.
രണ്ടാഴ്ച മുൻപ് മുള്ള്യാകുർശിയിൽ പുലിയിറങ്ങി മാട്ടുമ്മൽതൊടി ഉമൈറിന്റെ ആടിനെ കടിച്ചുകൊന്ന് മാംസം ഭക്ഷിച്ചിരുന്നു. വനപാലകർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചുവെങ്കിലും പുലിയുടെ സാന്നിധ്യം പതിഞ്ഞിരുന്നില്ല. 3 വർഷം മുൻപ് മുള്ള്യാകുർശിയിൽ ജനങ്ങൾക്ക് ഭീഷണിയായി വിലസിയിരുന്ന പുലിയെ വനപാലകർ കൂട് സ്ഥാപിച്ചു പിടികൂടിയിരുന്നു. ഇതിനെ ജീവനോടെ നിലമ്പൂർ വനത്തിൽ കൊണ്ടുപോയി വിടുകയായിരുന്നു. ഇപ്പോൾ പുലിയെ കണ്ട സ്ഥലത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ച് പുലിയെ പിടിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
